നിരവധി സൂപ്പർ താരങ്ങളുടെ അഭാവത്തിൽ കളത്തിലിറങ്ങിയ പിഎസ്ജിക്ക് ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ തന്നെ അടിപതറി. ഇന്നലെ നടന്ന പോരാട്ടത്തിൽ ലെൻസിനോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജി തോൽവി അറിഞ്ഞത്. ഈ സീസണിൽ ലീഗ് വണ്ണിലേക്ക് സ്ഥാനകയറ്റം കിട്ടിയ ടീമാണ് ലെൻസ്. ആദ്യ മത്സരം തന്നെ പുതുമുഖങ്ങളോട് തോൽവി രുചിച്ചത് നിലവിലെ ചാമ്പ്യൻമാർക്ക് നാണക്കേടുണ്ടാക്കി. കോവിഡ് ബാധിച്ച സൂപ്പർ താരങ്ങളായ നെയ്മർ, എംബാപ്പെ, ഡിമരിയ, ഇകാർഡി, നവാസ്, പരേഡസ്, മാർക്കിഞ്ഞോസ് എന്നീ സൂപ്പർ താരങ്ങളുടെ അഭാവം തന്നെയാണ് പിഎസ്ജിയെ നാണക്കേടിലേക്ക് തള്ളിയിട്ടത്.
പാബ്ലോ സറാബിയ, ആൻഡർ ഹെരേര, ഗയെ, വെറാറ്റി എന്നീ താരങ്ങൾ ഒക്കെ തന്നെയും പിഎസ്ജി നിരയിൽ ഉണ്ടായിരുന്നു. എന്നാൽ ഗോൾ കീപ്പർ മാർക്കിൻ ബുൾക വരുത്തിവെച്ച പിഴവാണ് ആദ്യമത്സരത്തിൽ തന്നെ പിഎസ്ജിയുടെ തോൽവിക്ക് കാരണമായത്. 57-ആം മിനുട്ടിൽ പിഎസ്ജി ഗോൾകീപ്പർ നൽകിയ പാസ് മിസ് പാസാവുകയായിരുന്നു. അത് വന്ന് ചേർന്നതോ ലെൻസ് താരമായ ഗനാഗോയുടെ കാലുകളിൽ.താരം അത് ഫിനിഷ് ചെയ്യുകയും ചെയ്തു. പിന്നീട് സമനില ഗോൾ നേടാൻ പിഎസ്ജിക്ക് സാധിച്ചില്ല. തോൽവിയോടെ പിഎസ്ജി അവസാനസ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. ആദ്യ മത്സരത്തിൽ തോൽവി അറിഞ്ഞ ലെൻസ് രണ്ടാം മത്സരത്തിലാണ് പിഎസ്ജിയെ അട്ടിമറിച്ചത്. മൂന്നു പോയിന്റോടെ ലെൻസ് പന്ത്രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച നീസ് ആണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.


0 അഭിപ്രായങ്ങള്‍